Wednesday, December 2, 2015

ശ്രീ നാരായണ ധര്‍മ പരിപാലന യോഗമെന്ന ചന്ദനമരത്തിലെ വിഷപ്പാമ്പ്

ഒരു ജാതി ഒരു മതം ഒരു ദൈവം , ജാതി ചോതിക്കരുത് എന്നൊക്കെ നാരായണ ഗുരു പഠിപ്പിച്ചു. ജാതി പറഞ്ഞ് നടേശന്‍ നേട്ടങ്ങള്‍ ഉണ്ടാക്കി . മദ്യം വിഷമാണ് , അത് ഉണ്ടാക്കരുത് കുടിക്കരുത് വിപണനം നടത്തരുത് എന്നൊക്കെ നാരായണ ഗുരു പഠിപ്പിച്ചു , എന്നാല്‍ കള്ളുകച്ചവടത്തിലൂടെ ഗുരു വിദേശ മദ്യത്തിന്‍റെ കാര്യം പറഞ്ഞിട്ടില്ലെന്നുള്ള മുട്ടുന്യായവും പറഞ്ഞ് നടേശന്‍ തന്‍റെ സാമ്രാജ്യം സൃഷ്ടിച്ചു . 
അനുഗ്രഹീത മഹാകവി കുമാരനാശാനും , ഡോക്ടര്‍ പല്‍പ്പുവും , ആര്‍ ശങ്കറും ഒക്കെ പരിപാവനമായി നടത്തിക്കൊണ്ടിരുന്ന ശ്രീനാരായണ ധര്‍മ പരിപാലന യോഗം എന്ന അമൃത കുംഭത്തില്‍ സ്വാര്‍ത്ഥ താത്പര്യങ്ങളുടെ കാളകൂട വിഷം കലക്കി അശുദ്ധമാക്കി , എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കിയും , തന്‍റെ കൊള്ളരുതായ്മകള്‍ക്കെതിരായി മറ്റാരെങ്കിലും ശബ്ദമുയര്‍ത്തുമ്പോള്‍ അതിനെ ഈഴവ സമുദായ വിരുദ്ധതയായി ഉയര്‍ത്തിക്കാണിച്ചു ഈഴവരെ മുഴുവന്‍ ആ വ്യക്തിക്കെതിരെ തിരിച്ചുവിട്ട് അതിന്‍റെ മറവില്‍ രക്ഷപ്പെടുകയല്ലാതെ മറ്റെന്താണ് ഈകാലമത്രയും നടേശന്‍ ചെയ്തിട്ടുള്ളത് ??. SNDP എന്ന പടര്‍ന്നുപന്തലിച്ച സംരംഭത്തിനെ സ്വന്തം കുടുംബസ്വത്താക്കുകയല്ലേ അദ്ദേഹം ചെയ്തതില്‍ ഏറ്റവും ശ്ലാഖനീയമായ പ്രവര്‍ത്തി ?? . 
ഈകഴിഞ്ഞ കാലംവരെയും എവിടെ ഒരുതിരഞ്ഞെടുപ്പ് കഴിഞ്ഞാലും ആര് ജയിച്ചാലും ആ വിജയത്തിന്‍റെ പിതൃത്വവും സ്വയം ഉദ്ഘോഷിച്ചു ഉത്തരം താങ്ങുന്ന പല്ലിയെപോലെ തനിക്കുവേണ്ട വാതിലുകള്‍ തുറക്കുക മാത്രമല്ലേ ഈ സാക്ഷര കേരളത്തിന്‌ നടേശന്‍ തന്ന സംഭാവന ??? . സത്യത്തില്‍ കഴിഞ്ഞകാലം വരെ എവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അരമനത്തിണ്ണകള്‍ നിരങ്ങുന്ന കൂടെ കണിച്ചുകുളങ്ങരയില്‍ പോയി നടേശന്റെ അനുഗ്രഹം മേടിച്ചുകൊണ്ടിരുന്ന നമ്മുടെ നേതാക്കന്മാരാണ് ഒരു പരിധിവരെ നടേശന്റെ മനസ്സില്‍ താന്‍ സാര്‍വലോക ഈഴവരുടെയും ശബ്ദമാണെന്ന വളരെ തെറ്റായധാരണ ജനിപ്പിച്ചത് .
ഈ അടുത്ത നാളുകളായി വായില്‍ വരുന്നതെല്ലാം കോതയ്ക്ക് പാട്ട് എന്ന ജന്മസിദ്ധമായ നടേശന്റെ കഴിവ് അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍കുന്നു , തന്റെത്തന്നെ നിലപാടുകള്‍ കണ്ണടച്ചുതുറക്കുമ്പോള്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നു മാറ്റിപറഞ്ഞും സാമാന്യബുദ്ധിക്കു നിരകാത്ത ആരോപണങ്ങള്‍ വസ്ത്രംമാറുന്നപോലെ മാറിമാറി ഉന്നയിച്ചും നടത്തിക്കൊണ്ടിരിക്കുന്ന ഈ സമത്വ മുന്നേറ്റ യാത്ര എളുപ്പത്തില്‍ വിഘടിപ്പിക്കാന്‍ കഴിയാത്ത ഈ മലയാള മണ്ണില്‍ ഒരു വര്‍ഗീയ ധ്രുവീകരണത്തിന്വേണ്ടിയാണെന്ന് മനസിലാക്കാന്‍ കഴിയാത്ത ഒരു ജനക്കൂട്ടം, സ്വന്തം ജീവനെപ്പറ്റി ഓര്‍ക്കാതെ സഹജീവിയുടെ നിലവിളികേട്ട് പ്രാണന്‍ രക്ഷിക്കാന്‍ മരണത്തിലേക്ക് നടന്നിറങ്ങിയ നൌഷാദ് എന്ന മനുഷ്യസ്നേഹിയെ പൊതുവേദിയില്‍ നടേശന്‍ അധിക്ഷേപിക്കുമ്പോള്‍ ആരവം മുഴക്കിയ ആ ജനക്കൂട്ടത്തെ ചൂണ്ടിയാണ് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സ്വാമി വിവേകാനന്ദന്‍ ഈനാടിനെ ഭ്രാന്താലയം എന്നു വിളിച്ചതെന്ന് നിസംശയം നമുക്കു പറയാം . ഇത്തരക്കാരുള്ളടത്തോളം കാലം നടേശ നടനം തുടര്‍ന്നുകൊണ്ടേയിരിക്കും !!!.
മലയാള മണ്ണിന്‍റെ "സാഗരഗര്‍ജ്ജനം" സുകുമാരന്‍ അഴീക്കോടിന്‍റെ വളരെ അര്‍ത്ഥവത്തായ ഒരു വാചകം ഓര്‍ത്തുപോകുന്നു
- ശ്രീ നാരായണ ധര്‍മ പരിപാലന യോഗമെന്ന ചന്ദനമരത്തിലെ വിഷപ്പാമ്പാണ് വെള്ളാപ്പള്ളി നടേശന്‍ . !!!!

No comments:

Post a Comment